ചില്ലറ കൃതികള്‍

Monday, August 28, 2006

പവിത്രന്റെ 'ഓവര്‍സ്റ്റേ'

ബൂലൊഗരെ,

ഓണക്കളി, ഓണസദ്യ, ഓണചന്ത എന്നിങ്ങനെ ഓണവുമായി ബന്ധപ്പെട്ട പല കാര്യങ്ങല്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. 'ഓണ ഓര്‍മ്മ' എന്നത്‌ ഒരു സാധാരണ ഉപയോഗത്തിലുള്ള ഒന്നല്ല എന്നു മനസ്സിലാക്കിക്കൊണ്ടും, ഈ ഓണം എന്ന സംഭവം എന്റെ ദൈന്യംദിന ജീവിതത്തില്‍ ഒരു 'വാര്‍ത്ത' എന്ന നിലയിലേക്ക്‌ അധഃപതിച്ചുവെന്ന്‌ അറിയിച്ചുകൊണ്ടും ഞാന്‍ തുടരട്ടെ.

പണ്ടൊക്കെ ഓണം എന്റെ സുഹൃത്ത്‌ മണിയുടെ വീട്ടിലെ ഊണിലാണു അവസാനിച്ചിരുന്നത്‌. സ്കൂള്‍ അവധിയും നാട്ടിലെ ഓണാഘോഷ കമ്മറ്റിയുടെ പരിപാടികള്‍ എന്നിവയൊക്കെയുണ്ടെങ്കിലും ഓണസദ്യ ഒരു എടുത്തു പറയേണ്ട ഇനം തന്നെ. ഇല നിറച്ചു ചൊറും കറികളും, നന്നായി നറുനെയ്യ്‌ ചേര്‍ത്ത രണ്ടോ മൂന്നോ തരം പായസം കൂട്ടി കഴിക്കാനുള്ള ധൈര്യം ഇന്നെനിക്കില്ല. അമേരിക്കന്‍ പരസ്യങ്ങള്‍ക്കു വഴങ്ങി 'ലൊ ഫാറ്റ്‌' സ്റ്റാറ്റിസ്റ്റിക്സ്‌ തിരക്കിനടക്കുന്നതിനിടയില്‍ ഓണസദ്യയെപ്പറ്റി ഓര്‍ക്കാന്‍ എവിടെ സൗകര്യം.

പറഞ്ഞതുപോലെ മണിയുടെ വീട്ടിലെ ഊണായിരുന്നു എന്റെ ഓണനാളിലെ പ്രധാന ഇനം. മണിയുടെ അച്ഛനു തയ്യലാണ്‌ ജോലി. കവലയില്‍ മൂന്നു തയ്യല്‍ക്കാരുണ്ട്‌. പന്തളത്തുകാരന്‍ രാജന്റെയാണ്‌ റോഡിലെ അദ്യത്തെ കട. ചരിത്ര പുരുഷനോടുള്ള എന്തു സാമ്യമാണെന്നു വിവരിച്ചില്ലെങ്കിലും, എന്റെ പെങ്ങള്‍ അയാളെ പന്തളത്തു രാജാവ്‌ എന്നാണു വിളിച്ചിരുന്നത്‌. പിന്നീട്‌ ഞങ്ങളും.... കാലില്‍ മന്തുള്ളതുകൊണ്ടാണു രാജാവിന്റെ അടുത്ത്‌ ആളുകള്‍ പോകാത്തത്‌ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അയ്യാള്‍ക്ക്‌ തയ്യലറിഞ്ഞൂട എന്നാണ്‌ അമ്മ പറഞ്ഞത്‌. രണ്ടാം ക്ലാസ്സില്‍ വച്ച്‌ എനിക്കു തയിച്ച നിക്കറിന്റെ ഒരു കാലിനു നീളം കൂടുതലായിരുന്നത്രെ !

രണ്ടാമത്തെ കട പുഴക്കക്കരെയുള്ള തങ്കപ്പന്റേതാണ്‌. ഇവിടെ എപ്പോഴും തല നരച്ചവരുടെ തിരക്കാണ്‌. ചട്ടയും, ജൂബായുമല്ലാത്ത ഒരു തരം കയ്യില്ലാകുപ്പായം തുന്നിക്കാന്‍, അയല്‍പ്പക്കത്തെ അന്തു മാപ്ല ഇദ്ദേഹത്തിനേ കൊടുക്കാറുള്ളു.

മൂന്നാമത്തെ ആളാണ്‌ മണിയുടെ അച്ഛന്‍ ചന്ദ്രന്‍ നായര്‍. കാശു കുറച്ചു കൂടുതല്‍ വാങ്ങിയാലും പറഞ്ഞ സമയത്ത്‌ തയിച്ചു തരുമെന്ന പേരുണ്ട്‌. സ്കൂളുതുറപ്പിനും, ഓണക്കാലത്തും മൂപ്പര്‍ക്കു നല്ല കോളാണ്‌. കിട്ടുന്ന കശൊക്കെയും മണിയുടെ അമ്മ രുചിയുള്ള ഭക്ഷണങ്ങല്‍ ആക്കി മാറ്റിയിരുന്നു. വടുകാപ്പുളിയന്‍ നാരങ്ങ അച്ചാര്‍ തൊട്ടുനക്കിയാല്‍ കൂടുതല്‍ പായസം കുടിക്കാന്‍ പറ്റുമെന്നു പറഞ്ഞു തന്നത്‌ ഈ അമ്മയണ്‌. കൊയമ്പത്തൂര്‍ ലക്ഷ്മി മില്‍സില്‍ ജോലി കിട്ടിപ്പോയ മണി പിന്നീട്‌ വീട്ടിലേക്കുള്ള വരവ്‌ ചുരുക്കി. മകളെ കെട്ടിക്കാന്‍, വീടുവിറ്റ്‌, ഉള്‍ഗ്രാമത്തിലേക്ക്‌ ചന്ദ്രന്‍ നായര്‍ പിന്നീട്‌ മാറിയത്‌ ഓണസദ്യ ഒരു ഓര്‍മ്മയാക്കി മാറ്റി എന്നു പറഞ്ഞാല്‍ മതിയല്ലോ.

രണ്ടു വര്‍ഷം മുന്‍പുണ്ടായ ഒരു തനി 'അമേരിക്കന്‍' സംഭവം എന്റെ 'ഓണ ഓര്‍മ്മ' യെ ഒരു കൂട്ടുകറി പരുവമാക്കി. ന്യുയോര്‍ക്കിലെ ഒരു മല്ലു സംഘടനയുടെ ഓണാഘോഷവും അനുബന്ധ സദ്യയും ലക്ഷ്യമാക്കി വണ്ടിയെടുത്തു പുറപ്പെട്ടതാണ്‌ തുടക്കം. മില്‍ഫഡിലെ സൗത്ത്‌ ഇന്ത്യന്‍ റെസ്റ്റോറന്റിലെ മയമില്ലാത്ത ദോശയും, 'ക്യാരക്ടര്‍' ഇല്ലാത്ത ചട്ണിയും കഴിച്ചു കഴിച്ച്‌ ന്യുയോര്‍ക്കു വരെ ഓടിക്കാനുള്ള ഒരു തരം വാശിയും, വൈരാഗ്യവും വളര്‍ത്തിയിരുന്നു. ആയിരത്തിലധികം അംഗങ്ങളുള്ള ഈ സമൂഹം ഓണ സദ്യ വയ്ക്കാന്‍ നാട്ടില്‍നിന്ന്‌ ഒരു പോറ്റിയെ വരുത്താനുള്ള സാധ്യതയും തള്ളിക്കളഞ്ഞില്ല.

ധാരാളം 'യോഗര്‍ട്ട്‌' ചേര്‍ന്ന അവിയലും, കൊഴുത്ത സാമ്പാറും ഒഴിച്ച്‌ സാമാന്യ വേഗതയില്‍ മുന്നേറുമ്പോഴാണ്‌ പവിത്രന്‍ പായസക്കാരനായി പ്രത്യക്ഷപ്പെടുന്നത്‌. മാഞ്ഞാലിക്കാരന്‍ പവിത്രന്‍ സ്കൂളില്‍ സഹപാഠിയായിരുന്നു. വായനപ്രിയനായിരുന്ന ഇവനെ പത്താം ക്ലാസ്സില്‍ എത്തിയപ്പോല്‍ ഡിവിഷന്‍ 'സി' യിലേക്കു മാറ്റിയത്‌ വിജയശതമാനം കൂട്ടാനുള്ള, ഹെഡ്‌ മാഷ്‌ ഇടി വര്‍ക്കിയുടെ -ഇ. ഡി. വര്‍ക്കിയെന്നും വിളിക്കാരുണ്ട്‌- പുതിയ തന്ത്രത്തിന്റെ ഭാഗമായാണ്‌. പരന്ന വായനക്കിടയില്‍ പാഠപുസ്തകങ്ങല്‍ പവിത്രന്‍ കണ്ടില്ലായിരിക്കാം. പത്തില്‍ തോറ്റ പവിത്രനെ-സ്ഥിതീകരിക്കാത്ത വിവരമാണ്‌. 'എ' ഡിവിഷനില്‍ത്തന്നെ പകുതി പേരാണ്‌ ആ വര്‍ഷം കടമ്പ കടന്നത്‌- ഞാന്‍ പിന്നെ കണ്ടിട്ടില്ല. പായസം വിളമ്പുന്നതിനിടയില്‍ സംശയം ദൂരീകരിച്ചു. പവിത്രനും എന്നെ മനസ്സിലാവാന്‍ കുറച്ചു ബുദ്ധിമുട്ടി. ഇപ്പോള്‍ തിരക്കാണെന്നും, പരിപാടിക്കു ശേഷം കാണണമെന്നും പറഞ്ഞുപോയ പവിത്രന്‍ ഇടക്കുവന്ന്‌ എന്തെങ്കിലും വേണോ എന്നു തിരക്കാന്‍ മറന്നില്ല.

സംഘടനാംഗങ്ങളും, അവരുടെ 'സെക്കന്റ്‌ ജെനറേഷന്‍' പിള്ളാരും അവതരിപ്പിക്കുന്ന പരിപാടികളായിരുന്നു അടുത്തത്‌. തിരുവാതിര കളി, ഹാസ്യ നാടകം, മിമിക്രി, സംഘഗാനം, പിന്നെ സിനിമാറ്റിക്‌ ഡാന്‍സും. തിരുവാതിരകളിയൊഴിച്ച്‌, ബാക്കി എല്ലാ ഇനങ്ങള്‍ക്കും പവിത്രന്‍ ഒരു 'ലീഡ്‌ റൊള്‍' തന്നെ കൈകാര്യം ചെയ്തു. തിരുവാതിര കളിയില്‍ പവിത്രനെ ഉള്‍പ്പെടുത്താതിരുന്നതിലുള്ള എന്റെ പരിഭവം , അതിന്റെ മൂസിക്‌ കൈകാര്യം ചെയ്യുന്നത്‌ മൂപ്പരാണ്‌ എന്നു കണ്ടപ്പോള്‍ മാറി. ദേശീയ ഗാനാലാപനത്തിന്‌ ഏറ്റവും ആത്മവിശ്വാസമുള്ള സ്വരം പവിത്രന്റേതായിരുന്നു. പരിപാടിയുടെ അവസാനം അസ്സോസിയേഷന്‍ സെക്രട്ടറി മാഡം 'കുരച്ച്‌' 'കുരച്ച്‌' പറഞ്ഞ നന്ദി പ്രസംഗത്തിന്‌ ഒരു മാഞ്ഞാലി ചുവയില്ലേ എന്നു തോന്നിയതില്‍ എന്താണു തെറ്റ്‌.

തിരക്കൊഴിഞ്ഞപ്പോള്‍ ഞാന്‍ പവിത്രനെ സൗകര്യമായിട്ടൊന്നു കണ്ടു. കൊച്ചിയിലെ ഒരു മിമിക്സ്‌ ഗ്രൂപ്പില്‍ ചേര്‍ന്ന പവിത്രന്‍ അവിടെ നിന്ന്‌ അത്യാവശ്യം 'കലകള്‍' ഒപ്പിച്ചെടുത്തു. അവന്റെ ഭാഗ്യത്തിനാണ്‌ ടീം അമേരിക്കാ പര്യടനത്തിന്‌ പുറപ്പെട്ടത്‌. മറ്റൊരു കൂട്ടുകാരന്റെ വീട്ടില്‍ സന്ദര്‍ശനത്തിനു പോയ പവിത്രന്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞും, അവരെ ചിരിപ്പിച്ചും അവിടെ സ്ഥിരതാമസ്സക്കാരനായി. കൂടെ വന്ന ടീം എന്തു ചെയ്തെന്ന്‌ പവിത്രനു വലിയ നിശ്ചയമില്ല ..ഇപ്പോള്‍ കൊല്ലം ഒന്നാകാറായില്ലെ എപ്പഴേ തിരിച്ചുപ്പോയിക്കാണും ! അമേരിക്കന്‍ വിസായ്ക്കു വെണ്ടിയുള്ള കഷ്ടപ്പാട്‌ മനസ്സിലുള്ളതുകൊണ്ടു കൗതുകം അടക്കിയില്ല. ഞാന്‍ 'ഓവര്‍സ്റ്റേ' ചെയ്യുന്നുവെന്നായിരുന്നു മറുപടി. ഇവിടെ മലയാളി കടകളില്‍ ധാരാളം ജോലി യുണ്ടല്ലൊ. പിന്നെ 'കേരള കള്‍ചറല്‍' പരിപാടികള്‍ സംഘടിപ്പിച്ചു കിട്ടുന്ന ഒരു വക വേറെയും. ഈ പരിപാടിയും പവിത്രന്റെ മെല്‍നോട്ടത്തിലുള്ളതാണ്‌. ചെയ്യാന്‍ ആളില്ലാതെ വരുമ്പൊള്‍ സ്വയം കേറി അങ്ങു ചെയ്യും.

ബൂലോഗരെ,

ബന്ധമില്ലാത്ത രണ്ടു സംഭവങ്ങല്‍ ഓണവുമായി ബന്ധപ്പെടുത്തിയാല്‍ അത്‌ 'ഓണ ഓര്‍മ്മ' ആകുമെന്നാണ്‌ ഇത്‌ എഴുതി കഴിയുന്നതു വരെ ഞാന്‍ വിശ്വസിച്ചിരുന്നത്‌. വരമൊഴിയില്‍ കൂടുതല്‍ 'മംഗ്ലിഷ്‌' എഴുതി എനിക്കു വട്ടാകും മുന്‍പു ഞാന്‍ ഇതിവിടെ നിറുത്തട്ടെ..

സ്നേഹപൂര്‍വ്വം,
കൊമ്പന്‍.

5 Comments:

  • bheshayittondu ketto.

    By Anonymous Anonymous, at August 28, 2006 10:01 AM  

  • തോന്ന്യാക്ഷരങ്ങള്‍ കലക്കി

    By Anonymous Anonymous, at August 28, 2006 10:48 AM  

  • തോന്ന്യാക്ഷരങ്ങള്‍ കലക്കി
    -- Rony

    By Anonymous Anonymous, at August 28, 2006 10:49 AM  

  • കൊള്ളാം കൊള്ളാം, നല്ല രസായിട്ടുണ്ട്‌ --
    വിനോദ്‌ ന്യൂയോര്‍ക്ക്‌

    By Anonymous Anonymous, at August 28, 2006 12:55 PM  

  • അടിപൊളിയായിട്ടുണ്ട്‌. നാട്ടിലെ ഓണാഘോഷത്തിനെക്കുറിച്ച്‌ ഓര്‍പ്പിച്ചതിനു നന്ദി.
    അമേരിക്കയിലെ ഓണാഘോഷത്തിന്‌ പതിവുപോലെ നാട്ടില്‍ നിന്നുള്ളതിലും നിന്ന്‌ ഒരു scale-up‌ ഉണ്ടെന്നു തോന്നുന്നു. പല അസോസിയേഷനുകളുടെ പരിപാടികള്‍, സുഹൃത്തുക്കളുടെ വീട്ടില്‍ പാര്‍ട്ടികള്‍ ഒക്കെ ആയിട്ട്‌ പത്തു ദിവസത്തോളം ഓണാഘോഷം തന്നെ. ചില കൊല്ലങ്ങളില്‍ മടുക്കാറുണ്ട്‌.

    എത്ര ഓണം ഇവിടെ ആഘോഷിച്ചാലും, ഓണം വന്നു എന്നു തോന്നുകയില്ല. തൂശനിലയില്‍ മണ്ണുകൊണ്ടുള്ള തൃക്കാക്കരഅപ്പന്‍മാരെ തുമ്പകുടവും ചെത്തിപ്പൂവും കൊണ്ട്‌ അലങ്ങരിച്ചു വച്ച, ചാറ്റല്‍ മഴയില്‍ ചെറുതായി നനഞ്ഞ വീട്ടുമുറ്റങ്ങളും; അരിപ്പൊടികൊണ്ട്‌ വാഴയിലയില്‍ പുഴുങ്ങിയെടുത്ത പൂവടയുടെയും തേങ്ങയും ശര്‍ക്കരയും നിറച്ച അടയുടെയും മണവുമാണ്‌, ഓണമെന്നു കേള്‍ക്കുമ്പോള്‍ മനസിലേക്ക്‌ കയറി വരുന്നത്‌.

    നാട്ടിലും ഓണം മാറിയിട്ടുണ്ടാവാം. ഞാന്‍ അവിടെ നിന്നു പോരുന്നതിനു മുമ്പുതന്നെ മരത്തിണ്റ്റെ "സ്ഥിരം" തൃക്കാക്കരഅപ്പന്‍മാരുടെ സെറ്റിനെ വാങ്ങാന്‍ കിട്ടുമായിരുന്നു. പക്ഷെ, എണ്റ്റെ മനസ്സിലെ ഓണത്തിണ്റ്റെ ചിത്രം അങ്ങനെ ആയിപ്പോയി. ഇനി, എണ്റ്റെ അമ്മ പറയാറുള്ളതുപോലെ, കുഴിയില്‍ കൊണ്ടു വച്ചാലേ അതു മാറുകയുള്ളൂ.

    ഓണാശംസകള്‍!!!
    ചേട്ടന്‍

    By Blogger t.k. formerly known as thomman, at August 29, 2006 2:23 AM  

Post a Comment

<< Home